Gallery

Gallery

Saturday, March 1, 2014

പെട്രോള്‍ വില: ഇന്ത്യയില്‍ വര്‍ധന, പാകിസ്ഥാനില്‍ ഇളവ്!



പുതിയ മാസം പിറന്നതോടെ ഇന്ത്യയിലെ ഇന്ധന വില വര്‍ധിച്ചപ്പോള്‍ അയല്‍രാജ്യമായ പാകിസ്ഥാനില്‍ പെട്രോള്‍ വില കുറഞ്ഞു. ഡീസല്‍ വിലയില്‍ 50 പൈസയുടെയും പെട്രോള്‍ വിലയില്‍ 60 പൈസയുടെയും വര്‍ധനയാണ് ഇന്ത്യന്‍ എണ്ണ വിപണന കന്പനികള്‍(ഒ എം സി) വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തോടെ പ്രഖ്യാപിച്ചത്.

ഇന്ത്യയിലെ പെട്രോള്‍ വിലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ നിലവില്‍ വരുന്ന രണ്ടാമത്തെ വില വര്‍ധനയാണിത്; 2013 ജനുവരിയില്‍ പെട്രോള്‍ വില നിര്‍ണയിക്കാനുള്ള അവകാശം ഒ എം സികള്‍ക്കു ലഭിച്ച ശേഷമുള്ള 14-ാമത്തെ വര്‍ധനയും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഡീസല്‍ വിലയിലും എട്ടു രൂപയിലേറെ വര്‍ധന നടപ്പായിട്ടുണ്ട്.

കഴിഞ്ഞ ജനുവരി നാലിനാണ് ഏറ്റവുമൊടുവില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചത്; അന്ന് ലീറ്ററിന് 75 പൈസയാണു കൂടിയത്. തുടര്‍ന്നുള്ള കാലയളവില്‍ രാജ്യാന്തര വിപണിയില്‍ പെട്രോള്‍വില ബാരലിന്(അതായത് 119.24 ലീറ്റര്‍) 116.04 ഡോളറില്‍ നിന്ന് 118.10 ഡോളര്‍(ഏകദേശം 7,293 രൂപ) ആയി ഉയര്‍ന്നെന്നാണ് പ്രധാന ഒ എം സിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍റെ വിശദീകരണം. വിനിമയ നിരക്കില്‍ രൂപയുടെ മൂല്യമാവട്ടെ ഡോളറിന് 62.02ല്‍ നിന്ന് 62.12 ആയി ഉയരുകയും ചെയ്തത്രെ. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണു പെട്രോള്‍ വില വര്‍ധിപ്പിക്കുന്നതെന്നും കന്പനി വ്യക്തമാക്കുന്നു.

പുതിയ നിരക്കില്‍ 73.16 രൂപയാണു ഡല്‍ഹിയില്‍ പെട്രോളിന്‍റെ വില; കൊല്‍ക്കത്തയില്‍ 80.96 രൂപയും മുംബൈയില്‍ 82.07 രൂപയും ചെന്നൈയില്‍ 76.48 രൂപയുമാണു വില. 73 പൈസ മുതല്‍ 77 പൈസ വരെയാണ് ഓരോ ലീറ്റര്‍ പെട്രോളിന്‍റെയും വിലയിലെ ശരാശരി വര്‍ധന.

ഡീസലിനാവട്ടെ ഡല്‍ഹിയില്‍ ലീറ്ററിന് 55.48 രൂപയായി വില. കൊല്‍ക്കത്തയില്‍ 60.09 രൂപയും മുംബൈയില്‍ 63.86 രൂപയും ചെന്നൈയില്‍ 59.17 രൂപയുമാണ് ഇപ്പോള്‍ പ്രാബല്യത്തിലെത്തിയ വില. ശരാശരി 57 പൈസ മുതല്‍ 63 പൈസ വരെയാണു വിലയിലെ വര്‍ധന.

അതേസമയം ഇന്ത്യയ്ക്കു സമാനമായ സാഹചര്യങ്ങള്‍ നിവിലുള്ള പാകിസ്ഥാനിലാവട്ടെ മാര്‍ച്ച് മുതല്‍ പ്രാബല്യത്തോടെ പെട്രോള്‍ വിലയില്‍ ലീറ്ററിന് 2.73 രൂപ(അതായത് 1.61 ഇന്ത്യന്‍ രൂപ)യുടെ ഇളവ് അനുവദിക്കാനാണു സര്‍ക്കാര്‍ വെള്ളിയാഴ്ച തീരുമാനിച്ചത്. ഡീസല്‍, മണ്ണെണ്ണ, ഹൈ ഒക്‌ടേന്‍ ബെ്ളന്‍ഡിങ് കംപോണന്‍റ്(എച്ച് ഒ ബി സി) വിലകള്‍ മാറ്റിലെ്ലന്നും പാകിസ്ഥാന്‍ ധനമന്ത്രാലയം വ്യക്തമാക്കി.

പെട്രോള്‍ വില കുറയ്ക്കാനും എച്ച് ഒ ബി സി, മണ്ണെണ്ണ, ഹൈ സ്പീഡ് ഡീസല്‍, ലൈറ്റ് ഡീസല്‍ ഓയില്‍ വിലകള്‍ കൂട്ടാനുമായിരുന്നു പാകിസ്ഥാനിലെ ഓയില്‍ ആന്‍ഡ് ഗ്യാസ് റഗുലേറ്ററി അതോറിട്ടി(ഒ ജി ആര്‍ എ)യുടെ ശുപാര്‍ശ. പെട്രോള്‍ വില ലീറ്ററിന് 2.73 രൂപ കുറയ്ക്കുന്പോള്‍ എച്ച് ഒ ബി സിക്ക് 1.31 രൂപയും മണ്ണെണ്ണയ്ക്ക് 0.49 രൂപയും ഹൈ സ്പീഡ് ഡീസലിന് 1.08 രൂപയും ലൈറ്റ് ഡീസല്‍ ഓയിലിന് 0.31 രൂപയും ഉയര്‍ത്താനായിരുന്നു അതോറിട്ടിയുടെ നിര്‍ദേശം. പക്ഷേ പെട്രോളിന്‍റെ വില കുറയ്ക്കാനുള്ള ശുപാര്‍ശ സ്വീകരിക്കാനും മറ്റു നിര്‍ദേശങ്ങള്‍ നിരാകരിക്കാനുമായിരുന്നു പാകിസ്ഥാന്‍ സര്‍ക്കാരിന്‍റെ തീരുമാനം.

ഇതോടെ പെട്രോള്‍ വില ലീറ്ററിന് 110.03 രൂപ(അതായത് 64.92 ഇന്ത്യന്‍ രൂപ) ആയി കുറയും; ഇതുവരെ 112.76 രൂപ(ഇന്ത്യന്‍ രൂപയില്‍ 66.53 രൂപ)യായിരുന്നു പാകിസ്ഥാനിലെ പെട്രോള്‍ വില. മറ്റ് ഇന്ധനങ്ങളുടെ പാകിസ്ഥാനിലെ വില(പാകിസ്ഥാനി രൂപയില്‍): ഹൈ സ്പീഡ് ഡീസല്‍ - 116.75(68.88 ഇന്ത്യന്‍ രൂപ), എച്ച് ഒ ബി സി - 141.23(83.33 ഇന്ത്യന്‍ രൂപ), മണ്ണെണ്ണ - 106.76(62.99 ഇന്ത്യന്‍ രൂപ), ലൈറ്റ് ഡീസല്‍ ഓയില്‍ - 100.22(59.13 ഇന്ത്യന്‍ രൂപ).

വിവിധ ഇന്ധനങ്ങളുടെ വില ഉയര്‍ത്താനുള്ള ശുപാര്‍ശ നിരസിക്കുകയും പെട്രോള്‍ വില കുറയ്ക്കുകയും ചെയ്‌യുന്നതു മൂലം മാര്‍ച്ചിലേക്കുള്ള സബ്സിഡിയായി 100 കോടിയോളം രൂപ(59 കോടി ഇന്ത്യന്‍ രൂപ)യുടെ അധിക ബാധ്യത ഏറ്റെടുക്കേണ്ടി വരുമെന്നാണു പാകിസ്ഥാനി ധനമന്ത്രാലയത്തിന്‍റെ കണക്ക്.

No comments:

Post a Comment

gallery

Gallery