Gallery

Gallery

Sunday, May 18, 2014

Mr.fraud new latest malayalam movie review

മിസ്റ്റര്‍ ഫ്രോഡ്

"250 കോടിക്ക് കേരള സംസ്ഥാനം മുഴുവന്‍ വാങ്ങാം” - എന്ന് ഡയലോഗടിച്ച ജഗന്നാഥനും അയാള്‍ടെ ഫ്രണ്ട് നന്ദകുമാറും വെറും പാവങ്ങള്‍. രഞ്ജിത്ത് സൃഷ്ടിച്ച ആ അവതാരങ്ങള്‍ക്ക് മേലെയാണ് ബി ഉണ്ണികൃഷ്ണന്‍ മിസ്റ്റര്‍ ഫ്രോഡിനെ കുടിയിരുത്തുന്നത്. ഇയാള്‍ക്ക് ഒരു കൊള്ള നടത്താനുള്ള റേറ്റ് 500 കോടിയാണ്! ഓര്‍ത്തുനോക്കൂ - 500 കോടി! തമിഴകത്ത് തല (മങ്കാത്ത) അടിച്ചുമാറ്റിയ മൊത്തം തുക 500 കോടിയാണ്. അതിന്‍റെ ആവേശത്തില്‍ തല ചിരിച്ച ചിരിയുണ്ടല്ലോ, അതൊക്കെ ഈ ഫ്രോഡിന്‍റെ നിസംഗതയ്ക്ക് മുമ്പില്‍ പരിഹാസ്യമാകുന്നു. നമ്മുടെ ഫ്രോഡ് എത്ര സിം‌പിളായാണ് 500 കോടി പ്രതിഫലത്തിന്‍റെ കാര്യം പറയുന്നത്. നമിച്ചു!

പടം തുടങ്ങിയപ്പോള്‍ ശബ്ദത്തിന് കുറച്ച് പ്രശ്നമുണ്ടായിരുന്നു. എന്തോ സാങ്കേതികത്തകരാറ്‌. സംഭാഷണങ്ങളൊന്നും അങ്ങോട്ട് ക്ലിയറാകുന്നില്ല. ആരാധകരെല്ലാം കൂടെ ബഹളം വച്ചപ്പോള്‍ അത് പരിഹരിച്ചു. സിനിമ ആദ്യം മുതല്‍ വീണ്ടും തുടങ്ങി. സിനിമയുടെ കേന്ദ്രത്തിലേക്കുള്ള ഒരു ഹിന്‍റ് എന്ന നിലയില്‍ ആദ്യ ദൃശ്യങ്ങള്‍ക്ക് പ്രസക്തിയുണ്ടെങ്കിലും സിനിമ തീര്‍ന്നപ്പോള്‍.... നമ്മുടെ നായകന്‍റെ നിസംഗതയില്ലേ, അതിനേക്കാള്‍ ഒരു ഡിഗ്രി കൂടിയ ഭാവത്തോടെ ഇറങ്ങിപ്പോരാന്‍ പറ്റി.

ബി ഉണ്ണികൃഷ്ണന്‍റെ ഏറ്റവും നല്ല സിനിമ ഗ്രാന്‍റ്‌മാസ്റ്ററാണെന്നാണ് എന്‍റെ വിശ്വാസം. അതിന്‍റെ അടുത്തെങ്ങുമെത്തുന്നില്ല മിസ്റ്റര്‍ ഫ്രോഡ്. ആ പൊലീസുകാരന്‍ ചന്ദ്രശേഖരന്‍റെ അരകിലോമീറ്റര്‍ സമീപത്തെങ്കിലും നിര്‍ത്താനും പറ്റില്ല ഈ പേരില്ലാത്ത നായകനെ, ഫ്രോഡിനെ.

സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങള്‍, പ്രത്യേകിച്ചും വളരെ സെന്‍സേഷണലായവ, ഇതാദ്യമല്ല ബി ഉണ്ണികൃഷ്ണന്‍ സിനിമയാക്കുന്നത്. ‘ത്രില്ലര്‍’ എന്ന സിനിമ അങ്ങനെയൊന്നായിരുന്നു. നമ്മള്‍ ദിവസവും രാവിലെ വായിക്കുന്ന പത്രവാര്‍ത്തകളെല്ലാം ചേര്‍ത്തുവച്ചതുപോലെ ഒരു ചിത്രമായിരുന്നു അത്. എങ്കിലും അത് കണ്ടിരിക്കാന്‍ ഒരു രസമുണ്ടായിരുന്നു. ഇവിടെ രസമല്ല, പലപ്പോഴും വിരസതയാണ് തോന്നിയത്.

പത്മനാഭസ്വാമിക്ഷേത്രത്തിലെ നിധിശേഖരത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോഴും നമ്മുടെ മാധ്യമങ്ങളില്‍ നിന്ന് അകന്നിട്ടില്ല. ആരോപണങ്ങളും കണ്ടെത്തലുകളും വെളിപ്പെടുത്തലുകളുമായി അത് കൂടെത്തന്നെയുണ്ട്. ആ നിധിയുടെ മൂല്യനിര്‍ണയവും അതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷയും അതില്‍ പലതും നഷ്ടപ്പെട്ടു എന്നും ഡ്യൂപ്ലിക്കേറ്റ് വച്ചു എന്നുമൊക്കെയുള്ള ആരോപണങ്ങളും ദിനം‌പ്രതി അറിഞ്ഞുകൊണ്ടിരിക്കുകയാണല്ലോ. ഇതൊക്കെത്തന്നെയാണ് മിസ്റ്റര്‍ ഫ്രോഡിന്‍റെ പ്രമേയമായി ബി ഉണ്ണികൃഷ്ണന്‍ സ്വീകരിച്ചിരിക്കുന്നത്.

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മിസ്റ്റര്‍ ഫ്രോഡ് ഒരു വലിയ കള്ളനാണ്. ഓരോ മിഷനും അയാള്‍ക്ക് ഓരോ പേരുകള്‍. കക്ഷിയുടെ ഇന്‍‌ഡ്രൊഡക്ഷന്‍ ഒരു ഗായകനായാണ്. ജോണ്‍ എന്ന് തുടങ്ങുന്ന ഒരു പേരാണ് അപ്പോള്‍ അയാള്‍ക്ക്. ഫുള്‍ നെയിം ഇപ്പോള്‍ നാവില്‍ വരുന്നില്ല. ഒരു മലയാളി ബിസിനസ്മാന്‍റെ(സത്താര്‍) മകളുടെ കല്യാണാഘോഷത്തിന് മാറ്റ് കൂട്ടുന്ന സംഗീത പരിപാടിക്കായാണ് ജോണ്‍ എത്തുന്നത്. പാട്ടൊക്കെ പാടിക്കഴിഞ്ഞ് ബിസിനസുകാരന്‍ സൂക്ഷിച്ച 100 കോടി രൂപയും കൊള്ളയടിച്ചാണ് നായകന്‍ സ്ഥലം വിടുന്നത്!

ആദിത്യപുരം കൊട്ടാരത്തിലെ നിധിശേഖരം കൊള്ളയടിക്കണമെന്ന ക്വട്ടേഷന്‍ മിസ്റ്റര്‍ ഫ്രോഡിനെ ഏല്‍പ്പിക്കുന്നത് ചിത്രത്തിലെ പ്രധാനവില്ലനെന്ന് ആദ്യകാഴ്ചയില്‍ തന്നെ മനസിലാകുന്ന ദേവ് ഗില്‍ ആണ്. നിഖില്‍ അഥര്‍വ എന്നാണ് ദേവ് ഗില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. 2500 കോടിരൂപ മൂല്യമുള്ള നിധിശേഖരമാണത്രേ തറവാട്ടിലുള്ളത്. അത് മോഷ്ടിക്കാനായി മോഹന്‍ലാലും സംഘവും (സംഘം എന്നാല്‍ രണ്ടുപേര്‍ - വിജയ് ബാബുവും ഹിന്ദി നടി മഞ്ജരി ഫട്നിസും) കേരളത്തിലേക്ക്. മൂല്യനിര്‍ണയം നടത്താനായി വരുന്ന ശിവറാം എന്ന വിദഗ്ധനായാണ് മോഹന്‍ലാലിന്‍റെ കേരളത്തിലെ അവതാരം.

ഒരു വലിയ നിധിശേഖരം ഉണ്ട് എന്ന് അറിയുമ്പോള്‍ പ്രാഥമികമായി സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്? പത്മനാഭസ്വാമിക്ഷേത്രം തന്നെ ഉദാഹരണമായി എടുക്കാം. നല്ല പ്രൊട്ടക്ഷന്‍ നല്‍കുക എന്നതല്ലേ ആദ്യത്തെ കാര്യം? ഈ നിധി കൊള്ളയടിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്ന സാമാന്യബുദ്ധിയില്‍ ഉദിക്കുന്ന സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ അതുണ്ടാവാതെ നോക്കാനുള്ള കരുതല്‍ എടുക്കണം. നിധി സൂക്ഷിക്കുന്ന നിലവറയില്‍ നിന്ന് പുറത്തേക്ക് തുരങ്കങ്ങളോ മറ്റ് വഴികളോ ഉണ്ടെന്ന് പ്രാഥമികമായി കണ്ടെത്തി അത് ബ്ലോക്ക് ചെയ്ത് സുരക്ഷ ശക്തമാക്കണം.

എന്നാല്‍ 2500 കോടിയുടെ നിധിയുണ്ടെന്ന് കരുതുന്ന കൊട്ടാരത്തിന് സര്‍ക്കാര്‍ വലിയ ശ്രദ്ധയൊന്നും കൊടുക്കുന്നില്ല എന്നാണ് സംവിധായകന്‍ മിസ്റ്റര്‍ ഫ്രോഡില്‍ പറയുന്നത്. ഒരു ഡി വൈ എസ് പിയെ (ഡി വൈ എസ് പി സാജന്‍ - സായ്കുമാര്‍)കൊട്ടാരത്തിലേക്ക് അയക്കുകയും അയാളുടെ സാന്നിധ്യം അവിടെയുണ്ടാകണമെന്ന് നിര്‍ദ്ദേശിക്കുകയും മാത്രമാണ് അധികാരികള്‍ ചെയ്യുന്നത്. നിധിയുടെ പ്രൊട്ടക്ഷനായി കൊട്ടാരത്തിലെ ഇപ്പോഴത്തെ അംഗങ്ങള്‍ ഒരു പ്രൈവറ്റ് ഏജന്‍സിയുടെ സഹായം തേടിയിട്ടുണ്ട്. അവര്‍ തോക്കുകളുമായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്. എല്ലായിടത്തും ക്യാമറയും വച്ചിട്ടുണ്ട്.

ഇതൊക്കെ ബ്രേക്ക് ചെയ്യാന്‍ കഴിയുന്നവനാകണമല്ലോ കള്ളനായ നായകന്‍. ബാക്കിയുള്ളവരെയൊക്കെ മണ്ടന്‍‌മാരായിരിക്കുകയും വേണം. ഒരു തുരങ്കത്തിന്‍റെ സാധ്യതയെക്കുറിച്ച് ഇത്രയും കാലമായിട്ടും ചിന്തിക്കുക പോലും ചെയ്യാത്തവര്‍ മണ്ടന്‍‌മാര്‍ തന്നെയല്ലേ? എന്തായാലും, തീര്‍ത്തും ലോജിക്കില്ലാത്ത, ഒട്ടും ബുദ്ധിപരമല്ലാത്ത കാര്യങ്ങളെ അവ നായകന്‍റെ വലിയ ബ്രില്യന്‍‌സായി ചാര്‍ത്തിക്കൊടുത്തിരിക്കുകയാണ് ഈ സിനിമയില്‍. ഇതൊക്കെ കണ്ട് വെറുതെ നെടുവീര്‍പ്പിടാമെന്നല്ലാതെ പ്രേക്ഷകര്‍ക്കിവിടെ വലിയ റോളോന്നുമില്ല.

മിസ്റ്റര്‍ ഫ്രോഡില്‍ ഒരു ഹിസ് ഹൈനസ് അബ്‌ദുള്ള മറഞ്ഞിരിക്കുന്നുണ്ട് എന്ന് സൂക്ഷ്‌മമായി പരിശോധിച്ചാല്‍ കണ്ടെത്താനാകും. സമാനമായ സാഹചര്യങ്ങള്‍ അനവധി. ഇവിടെ നിധി കൊള്ളയടിക്കാന്‍ കൊട്ടാരത്തിലെത്തുന്ന നായകന്‍. അബ്‌ദുള്ളയില്‍ രാജാവിനെ കൊലപ്പെടുത്താനെത്തുന്ന നായകന്‍. അബ്ദുള്ളയിലേതുപോലെ സമ്പത്തില്‍ മാത്രം കണ്ണുവച്ച് കുറച്ച് കുടുംബാംഗങ്ങള്‍. രാജാവിന്‍റെ വളര്‍ത്തുമകളായിരുന്നു അബ്ദുള്ളയിലെ നായികയെങ്കില്‍ ഫ്രോഡിലും ഒരു വളര്‍ത്തുമകള്‍ തന്നെ നായിക. അവളുടെ സെന്‍റിമെന്‍റ്സൊന്നും ഒട്ടും വര്‍ക്കൌട്ടായിട്ടില്ലെന്നുമാത്രം. ഭൂതകാലത്തിലെങ്ങോ അവളെ രക്ഷപ്പെടുത്താമായിരുന്ന ഒരു സാഹചര്യത്തെക്കുറിച്ചുള്ള കുറ്റബോധമൊക്കെ കണ്ടപ്പോള്‍ ചിരിയാണ് വന്നത്.

സിനിമ ഏതെങ്കിലും രീതിയില്‍ നമ്മുടെ മനസിനെ സ്പര്‍ശിക്കുന്നതാവണം. ഒന്നുകില്‍ ചിരിപ്പിക്കണം. അല്ലെങ്കില്‍ ദുഃഖിപ്പിക്കണം. അല്ലെങ്കില്‍ ത്രില്ലടിപ്പിക്കണം. ഈ വിധ വികാരങ്ങളൊന്നും ജനിപ്പിക്കാതെ, വെറുതെ കുറേ ദൃശ്യങ്ങള്‍ മാത്രമായി സിനിമ മാറുന്നത് വലിയ ദുരന്തമാണ്. അങ്ങനെയൊരു ദുരന്തമാണ് മിസ്റ്റര്‍ ഫ്രോഡിന്‍റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്.

പാട്ടുകള്‍ ആദ്യം ടി വിയില്‍ കണ്ടപ്പോള്‍ കൊള്ളാമല്ലോ എന്ന് തോന്നിയിരുന്നു. എന്നാല്‍ അവ സിനിമയുമായി ചേര്‍ന്നുകണ്ടപ്പോള്‍ ഒരു ഫീലും ഉണ്ടായില്ല. സിനിമയുടെ ജീവനില്ലായ്മ പാട്ടുകളെയും ബാധിച്ചതാവാം. ആദ്യത്തേതൊഴികെ മറ്റ് രണ്ട് പാട്ടുരംഗങ്ങളില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രം ഇടിച്ചുകയറി വരുന്നതാണ്. എന്തിന്‍റെ ആവശ്യത്തിന്? നായകന്‍ പാട്ടുകാരനോ സകലകലാവല്ലഭനോ ഒക്കെയായിരിക്കുന്നതും പഴയ സ്റ്റൈലാണ്, അല്ലാതെ ഒരുപാട് ഡയലോഗ് പറയുന്നത് മാത്രമല്ല പഴഞ്ചന്‍!

മിസ്റ്റര്‍ ഫ്രോഡില്‍ വ്യക്തിത്വമുള്ള ഒരു കഥാപാത്രത്തെയെങ്കിലും കണ്ടെത്താന്‍ ഭൂതക്കണ്ണാടി വച്ചുനോക്കേണ്ടിവരും. കുറച്ചെങ്കിലും അടുപ്പം തോന്നുന്നത് സിദ്ദിക്കിനോടും വിജയ് ബാബുവിനോടും പ്രിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജരിയോടുമാണ്. മനസില്‍ അല്‍പ്പമെങ്കിലും സ്പര്‍ശിച്ചത് വിജയ്ബാബു - മഞ്ജരി ജോഡിയുടെ നിമിഷങ്ങള്‍ മാത്രം ദൈര്‍ഘ്യമുള്ള ഒരു പ്രണയരംഗവും.

ഗോപി സുന്ദര്‍ സംഗീത സംവിധായകന്‍ എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും ചിത്രത്തിലുണ്ട്. തരക്കേടില്ലാത്ത പാട്ടുകള്‍ തന്നെ. സതീഷ് കുറുപ്പിന്‍റെ ഛായാഗ്രഹണവും എഡിറ്റിംഗും ഒന്നും എടുത്തുപറയേണ്ടതില്ല. ഗ്രാന്‍റ്‌മാസ്റ്ററോ ത്രില്ലറോ കണ്ടവര്‍ക്ക് മിസ്റ്റര്‍ ഫ്രോഡിലെ ദൃശ്യങ്ങളിലോ ചിത്രസംയോജനത്തിലോ പ്രത്യേകതയൊന്നും കണ്ടെത്താന്‍ കഴിയില്ല.

അഭിനേതാക്കളില്‍ സിദ്ദിക്ക് തന്നെ മുന്നില്‍. മോഹന്‍ലാല്‍ ഉള്‍പ്പടെ മറ്റാര്‍ക്കും ഇം‌പ്രസ് ചെയ്യാന്‍ കഴിഞ്ഞില്ല. മിയയുടെ നായികാ കഥാപാത്രത്തിന് കഥയില്‍ എന്താണ് കാര്യമെന്ന് പിന്നീട് ആലോചിച്ചാല്‍ തമാശയാണ്. ദേവ് ഗില്ലിനോ തമിഴ് നടന്‍ വിജയകുമാറിനോ കാര്യമായി ഒന്നും ചെയ്യാനില്ല. വലിയ ട്വിസ്റ്റ് ഒക്കെയായി വിജയകുമാര്‍ എത്തിയെങ്കിലും അതൊന്നും ഏശാതെ പോയി.

സിനിമ കഴിഞ്ഞ് പുറത്തിറങ്ങി. അപ്പുറത്ത് മറ്റൊരു തിയേറ്ററില്‍ മഞ്ജു വാര്യരുടെ വലിയൊരു കട്ടൌട്ട്. ഓ... അവരുടെ പടവും ഇന്ന് റിലീസാണ്. കാറില്‍ കയറി. ഒരു ദിവസം കൊണ്ടുകളഞ്ഞതിന്‍റെ നഷ്ടബോധം തിങ്ങിനില്‍ക്കുന്നുണ്ട് മനസില്‍.


No comments:

Post a Comment

gallery

Gallery