Gallery

Gallery

Thursday, May 1, 2014

കാറ്റു ചുംബിച്ച പട്ടുതൂവാല

കാറ്റു ചുംബിച്ച പട്ടുതൂവാല

പ്രിയപ്പെട്ട കൂട്ടുകാരാ (പെണ്‍വായനക്കാര്‍ ക്ഷമിക്കണം, ഇതൊരു ആണ്‍കുറിപ്പാണ്. നിങ്ങള്‍ക്കിതു വേണമെങ്കില്‍ വായിക്കാമെന്നു മാത്രം).

പ്രിയപ്പെട്ട കൂട്ടുകാരാ, കാറ്റുനിറഞ്ഞ ഒരു തടാകക്കരയില്‍ തനിച്ചുനിന്നിട്ടുണ്ടോ നിങ്ങള്‍ എപ്പോഴെങ്കിലും? തെളിഞ്ഞ, വെയിലില്‍ത്തിളങ്ങുന്ന ആകാശത്തിനു താഴെ, തീരത്തത്രയും നീലപ്പൂക്കളും അവയ്ക്കു മീതേ പറന്നുനില്‍ക്കുന്ന പൂന്പാറ്റകളും നിറഞ്ഞ,  ആഴത്തിലേക്കു വിളിക്കും മട്ടില്‍ പ്രലോഭിപ്പിക്കുന്ന ഒരു തടാകക്കരയില്‍? ഒരു പട്ടുതൂവാല പോലെ കാറ്റില്‍ പാറിപ്പാറിപ്പോയേക്കാം നിങ്ങള്‍.

ഇതൊരു സൈക്കിഡലിക് വിഭ്രമത്തിന്‍റെ ആഖ്യാനമല്ല. ഒരു പെണ്‍കാഴ്ചയുടെ സ്വപ്നസുന്ദരമായ ഏറ്റുപറച്ചിലാണ്. ആ പെണ്‍കുട്ടിയെ നമ്മള്‍ നസ്രിയ എന്നാണു വിളിക്കുന്നത്. സമീപകാലത്ത് മലയാളി കണ്ട ഏറ്റവും ഓമനത്തം നിറഞ്ഞ പെണ്‍മുഖം.

മിനിസ്ക്രീനില്‍ അവതാരകയായി വന്ന, കുസൃതി തിളങ്ങുന്ന കണ്ണുകളും പ്രസരിപ്പു തുളുന്പുന്ന ചലനങ്ങളുമുള്ള കുഞ്ഞുപെണ്‍കുട്ടിയോട് മലയാളിക്ക്_ വീട്ടമ്മമാര്‍ക്കും വീട്ടച്ഛന്മാര്‍ക്കും അമ്മൂമ്മമാര്‍ക്കുമൊക്കെ_ നിറഞ്ഞ വാല്‍സല്യമായിരുന്നു (അതിപ്പോഴുമുണ്ട്, ഒട്ടും കുറയാതെ; ഒരുപക്ഷെ കുറചേ്ചറെ കൂടി). വിളിച്ചടുത്തിരുത്തി ഒരു കഥ പറഞ്ഞുകൊടുക്കാന്‍ തോന്നുന്ന വാല്‍സല്യം. പെട്ടെന്നൊരു ദിവസം അവളൊരു മുതിര്‍ന്ന കുട്ടിയായി സുന്ദരന്‍ പയ്‌യന്‍ നിവിന്‍ പോളിയോടൊപ്പം സില്‍വര്‍ സ്ക്രീനിലെത്തി. നേരം ഹിറ്റായത് നസ്രിയയോട് നമുക്കുള്ള സ്‌നേഹം കൊണ്ടുകൂടിയാണ്. പ്രണയമഭിനയിക്കുന്പോഴും അവളുടെ മുഖം ബാര്‍ബിയെ കെട്ടിപ്പിടിച്ചുറങ്ങുന്ന കുഞ്ഞുപെണ്‍കുട്ടിയുടേതായിരുന്നു.

പിന്നെ, തമിഴന്‍റെ കനവില്‍ പൂമഴ പെയ്‌യിച്ച് അവള്‍ തിരിചെ്ചത്തിയപ്പോള്‍, ഓം ശാന്തി ഓശാന എന്ന സിനിമയെ കാത്തിരുന്നത് അത്ഭുതവിജയമായിരുന്നു.കൂട്ടുകാരാ, അതൊരു പുതുമയുള്ള സിനിമയായിരുന്നു, നല്ല തിരക്കഥയായിരുന്നു, കഥപറച്ചില്‍ സുന്ദരമായിരുന്നു, സമ്മതിക്കുന്നു. പക്ഷെ, നസ്രിയയ്ക്കു പകരം മറ്റൊരാളായിരുന്നു മത്തായി ഡോക്റുടെ മകള്‍ പൂജയായി വന്നിരുന്നതെങ്കിലോ? മലയാളത്തില്‍ ഇപ്പോഴുള്ള ഒരു നടിക്കും അങ്ങനെ ജീവിക്കാനാവുമായിരുന്നില്ല.(അതെ. അതങ്ങനെതന്നെ പറയണം. പൂജയെ അത്രയേറെ സ്വാഭാവികതയോടെയാണലേ്ലാ നസ്രിയ തിരശീലയില്‍ വരച്ചിട്ടത്.)

ഇപ്പോള്‍, ദുല്‍ക്കര്‍ സല്‍മാനൊപ്പം ഡോക്ടര്‍ അഞ്ജനയായി നസ്രിയ തിയറ്ററുകളിലുണ്ട്. സത്യം പറഞ്ഞാല്‍ ആ സിനിമയുടെ കാഴ്ചക്കിറുക്കാണ് ഈ കുറിപ്പിന് കാരണം. സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ആ സിനിമയിലും കണ്ടിരുന്നത് നസ്രിയയെയാണ്. ഓം ശാന്തി ഓശാനയിലെ ആ തെറിച്ച പെണ്‍കുട്ടിയാണ് മിതമായ ശരീരഭാഷയും ഇരുത്തംവന്ന പ്രകടനവുമായി മുന്നിലുള്ളതെന്ന് ഓര്‍ക്കുന്പോള്‍ ആരാധനയെന്ന വാക്കിന് ആകാശത്തോളം എന്നാവും അര്‍ഥം. മലയാളസിനിമ ഇനിയെത്രയോ കാലം കണ്ണിമചിമ്മാതെ കണ്ടിരിക്കേണ്ടതാണ് ഇവളെ. (ഇനിയുമഭിനയിക്കാനെത്തിയാല്‍ മാത്രം).

പ്രിയപ്പെട്ട കൂട്ടുകാരാ,
സത്യം പറയട്ടെ, ആ മിണ്ടാട്ടമില്ലാത്ത സിനിമയില്‍ ഓരോ തവണ നസ്രിയ വന്നപ്പോഴും ഞാനാ തടാകക്കരയിലായിരുന്നു. എനിക്കു മുകളില്‍ ആകാശം തെളിഞ്ഞവെയിലില്‍ തിളങ്ങിനിന്നു. എനിക്കു ചുറ്റും നീലപ്പൂക്കളുടെ കടലും പൂന്പാറ്റകളുടെ നൃത്തവുമുണ്ടായിരുന്നു. തടാകത്തെ ചുംബിച്ച് കാറ്റുവീശുന്നുണ്ടായിരുന്നു. ഞാനാ പട്ടുതൂവാലയായിരുന്നു. പറന്നുപറന്നുപറന്ന്....

No comments:

Post a Comment

gallery

Gallery