Gallery

Gallery

Thursday, December 19, 2013

ഞാന്‍ പരിണാമത്തിന്റെ വഴിയില്‍ - ജയസൂര്യ



വൈവിധ്യങ്ങളിലാണ് ജയസൂര്യയുടെ നോട്ടമെന്നും. ഓരോ വേഷങ്ങളും വ്യത്യസ്തമായിരിക്കാനും വ്യത്യസ്തതയ്ക്കുവേണ്ടി എന്ത് സാഹസം ചെയ്യാനും ജയസൂര്യ തയ്യാറാകാറുണ്ട്. അതുകൊണ്ടുതന്നെ നായകനായിത്തിളങ്ങുമ്പോള്‍ നെഗറ്റീവ് കഥാപാത്രങ്ങളെ സ്വീകരിക്കാന്‍ ജയസൂര്യ മടിയ്ക്കാറില്ല. മാത്രമല്ല കഥാപാത്രമായി മാറാന്‍ രൂപഭാവങ്ങളില്‍പ്പോലും കാര്യമായ വ്യത്യാസം ജയസൂര്യ വരുത്താറുണ്ട്. അടുത്തിടെ ജയസൂര്യ ചെയ്ത ഏറ്റവും വ്യത്യസ്തതയുള്ള രണ്ട് കഥാപാത്രങ്ങളായിരുന്നു പുണ്യാളന്‍ അഗര്‍ബത്തീസിലേതും ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്നിലേതും. രണ്ടു ചിത്രങ്ങളും മികച്ച വിജയം നേടുകയും ചെയ്തു.

ഇപ്പോള്‍ സംവിധായകന്‍ ബോബന്‍ സാമുവല്‍ ഒരുക്കുന്ന ചിത്രത്തില്‍ അന്ധനായ ക്രിക്കറ്റ് താരമായിട്ടാണ് ജയസൂര്യ അഭിനയിക്കുന്നത്. ഈ അന്ധവേഷത്തിനായി ഹൈദരാബാദില്‍ രണ്ടു ദിവസം അന്ധനായി നടന്ന് പരിശീലനം വരെ നടത്തിയിട്ടുണ്ട് താരം.

സ്ഥിരം കാമുകവേഷങ്ങളില്‍ അല്ലെങ്കില്‍ സ്ഥിരം അവിവാഹിതനായ ചെറുപ്പക്കാരന്റെ വേഷത്തില്‍ തളയ്ക്കപ്പെടാന്‍ താനിഷ്ടപ്പെടുന്നില്ലെന്നാണ് ജയസൂര്യ പറയുന്നത്. കുടുംബനാഥനായും വില്ലനായും അച്ഛനായും മകനായുമെല്ലാം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് താരം പറയുന്നു.

ഞാന്‍ പരിണാമത്തിന്റെ വഴിയില്‍

കരിയറില്‍ ഞാനിപ്പോള്‍ പരിണാമത്തിന്റെ കാലത്താണ്. ഓരോ കഥാപാത്രങ്ങളിലും സ്വയം കണ്ടെത്താനാണ് ഞാന്‍ ശ്രമിക്കുന്നത്. സ്വയം മാറാന്‍ കഴിയുന്ന കഥാപാത്രങ്ങളാണ് എനിയ്ക്ക്‌ലഭിച്ചുകൊണ്ടിരിക്കുന്നത്- ജയസൂര്യ പറയുന്നു.

ഹൈദരാബാദില്‍ പോയത് വെറും പരിശീലനത്തിനല്ല

ഹൈദരാബാദില്‍ ഞാന്‍ അന്ധനായി പരിശീലിക്കാന്‍ വേണ്ടി മാത്രമല്ല പോയത്. അത്തരമാളുകളുടെ മനസറിയാനും മാനറിസങ്ങള്‍ മനസിലാക്കാനും കൂടിയായിരുന്നു. ഞാന്‍ അന്ധനായി അഭിനയിച്ച് തെരുവുകളില്‍ നടന്നപ്പോള്‍ അന്ധരായ പല ആളുകളും എന്നോട് ഇങ്ങോട്ട് വന്ന് സംസാരിച്ചു. അതില്‍ നിന്നും പലകാര്യങ്ങളും മനസിലാക്കാന്‍ എനിയ്ക്ക് സാധിച്ചു. അതെല്ലാം എന്റെ കഥാപാത്രത്തെ മികച്ചതാക്കാന്‍ സഹായിക്കും- ജയസൂര്യ പറയുന്നു.

9കാരന്റെ അച്ഛനായപ്പോള്‍

ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്നില്‍ ഒന്‍പത് വയസുള്ള കുട്ടിയുടെ പിതാവായി അഭിനയിച്ചപ്പോള്‍ ഞാന്‍ വല്ലാതെ എക്‌സൈറ്റഡായിരുന്നു. രണ്ട് കുട്ടികളുടെ പിതാവായ എന്നെ സംബന്ധിച്ച് ഫിലിപ്‌സിന്റെ അച്ഛനായി അഭിനയിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല- ജയസൂര്യ പറയുന്നു.

അച്ഛനാകാന്‍ രൂപമാറ്റം

ഫിലിപ്‌സിലെ കഥാപാത്രത്തിന്റെ ശൈലികള്‍ യഥാര്‍ത്ഥ ജീവിതത്തില പിതാവായ എന്നില്‍ നിന്നും വ്യത്യസ്തമായിരുന്നു. അതുകൊണ്ടുതന്നെ ഫിലിപ്‌സിന്റെ അച്ഛന് വ്യത്യസ്തമായ ഹെയര്‍ സ്റ്റൈല്‍ ചെയ്തു. ഒപ്പം ബോഡി ലാന്‍ഗ്വേജില്‍ മാറ്റവും വരുത്തി.

അര്‍ബര്‍ത്തീസിലെ മള്‍ടി വേഷം

പുണ്യാളന്‍ അര്‍ബത്തീസ് എന്ന ചിത്രത്തിലൂടെ നിര്‍മ്മാതാവ്, ഗായകന്‍, നടന്‍ എന്നീ മൂന്നു റോളുകളാണ് ജസൂര്യ നിര്‍വ്വഹിച്ചിരിക്കുന്നത്.

അഗര്‍ബത്തീസിന്റെ വിജയം

ചിത്രം വിജയമായതില്‍ ഞാന്‍ ഏറെ സന്തുഷ്ടനാണ്. ജോയ് താക്കോല്‍ക്കാരന്‍ എന്ന കഥാപാത്രം എന്റെ കരിയറിലെ ഒരു നാഴകക്കല്ലാണ്. പാടുകയെന്നത് എന്നെസംബന്ധിച്ച് ഒരു ഭാഗ്യപരീക്ഷണമായുരുന്നു, അത് ക്ലിക്കായതിലും സന്തോഷമുണ്ട്.

ജപ്പാനില്‍ റിലീസ് ചെയ്ത ആദ്യമലയാളചിത്രം

ജപ്പാനില്‍ റിലീസ് ചെയ്ത ആദ്യ മലയാളചിത്രമാണ് പുണ്യാളന്‍ അഗര്‍ബത്തീസ്. ആ ചിത്രത്തിന്റെ നിര്‍മ്മാതാവാകാന്‍ കഴിഞ്ഞത് ഭാഗ്യമാണ്.

അഗര്‍ബത്തീസിലെ തൃശൂര്‍ സ്ലാങ്

ചിത്രത്തില്‍ തൃശൂര്‍ ശൈലിയില്‍ സംസാരിക്കുകയെന്നത് വലിയ എളുപ്പമുള്ള കാര്യമായിരുന്നില്ല. ചിത്രത്തിലെ എന്റെ തൃശൂര്‍ സംസ്‌കാരം ഒരു മിമിക്രി സ്റ്റൈലില്‍ ആയിപ്പോകരുതെന്ന് നിര്‍ബ്ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇടക്ക് മിമിക്രി സ്‌റ്റൈല്‍ വരാതിരിക്കാന്‍ നന്നേ വിഷമിച്ചുപോയി.

ന്യൂജനറേഷന്‍ നടനാണോ?

സിനിമയിലെ ന്യൂജനറേഷന്‍ എന്ന വിശേഷണത്തില്‍ എനിയ്ക്ക് വിശ്വാസമോ താല്‍പര്യമോ ഇല്ല. പക്ഷേ ഇന്ന് സിനിമയില്‍ സംഭവിയ്ക്കുന്ന പലതും പുതിയ ചിന്തികളുടെ ഭാഗമാണ്, അതില്‍ പുതിയ യുവത്വത്തിന്റെ അധ്വാനമുണ്ട്, പുത്തന്‍ സാങ്കേതികവിദ്യുടെ സഹായമുണ്ട്. പക്ഷേ സിനിമ എന്നും സിനിമയാണ്. അതിന് ജനറേഷന്‍ വ്യത്യാസമില്ല. ഓരോ കാലത്തിറങ്ങുന്ന ചിത്രങ്ങളും അക്കാലത്തെ സംബന്ധിച്ച് പുത്തനാണ്.

പുതിയ പദ്ധതികള്‍
ബോബന്‍ സാമുവലിന്റെ പടമാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മറ്റ് രണ്ട് ചിത്രങ്ങളേയ്ക്കുകൂടി താന്‍ കരാറായിട്ടുണ്ടെന്ന് ജയസൂര്യ പറയുന്നു. താരം കാത്തിരിക്കുകയാണ് വൈവിധ്യങ്ങള്‍ക്കുവേണ്ടി.

No comments:

Post a Comment

gallery

Gallery