Friday, April 11, 2014

gangster ma;ayalam movei review

ആദ്യദിനം പറയുന്നു, ഗ്യാങ്സ്റ്റര്‍ രക്ഷപ്പെടില്ല

എതിരാളികളില്ലാതെ എത്തിയെന്ന പരസ്യവാചകമൊക്കെ വെറും വാചകമടിയായിരുന്നു എന്ന് ഗ്യാങ്സ്റ്റര്‍ കണ്ട ആരെങ്കിലും പറഞ്ഞാൽ അത്ഭുതപ്പെടേണ്ട. അധോലോക നായകനായ അക്ബര്‍ അലിയായി മമ്മൂട്ടിയുടെ ചില മാനറിസങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റൊന്നുമില്ല ഗ്യാങ്‌സ്റ്ററില്‍. മമ്മൂട്ടിയില്‍ നിന്നും ഇതും ഇതിനപ്പുറവും പ്രതീക്ഷിച്ചിരുന്നെങ്കിലും ആഷിക് അബു ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല എന്നാണ് പടം കണ്ടിറങ്ങിയ ഒരാള്‍ പറഞ്ഞത്.

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും ഗ്യാങ്‌സ്റ്ററിന് അധികം സപ്പോര്‍ട്ടര്‍മാരില്ല. അതില്‍ അത്ഭുതവുമില്ല. സാഗര്‍ ഏലിയാസ് ജാക്കി, കാസനോവ തുടങ്ങിയ കത്തിപ്പടങ്ങളുടെ കൂട്ടത്തിലേക്ക് ഒന്നുകൂടി എന്നാണ് കൊട്ടിഘോഷിച്ച് പുറത്തിറങ്ങിയ ഗ്യാങ്സ്റ്ററിന് ആദ്യദിവസം കിട്ടിയ സര്‍ട്ടിഫിക്കറ്റ്. വിശ്വരൂപം കണ്ട് കൡയാക്കിയ ആഷിക് അബുവാണ് ഗ്യാങ്സ്റ്റര്‍ പോലെ ഒരു അധോലോകപ്പടം എടുത്തിരിക്കുന്നത് എന്നതിലുമുണ്ട് ഒരു കാവ്യനീതി.

മലപ്പുറം കത്തി, അമ്പും വില്ലും അവസാനം പവനായി ശവമായി എന്ന നാടോടിക്കാറ്റ് ഫെയിം ഡയലോഗ് ഈ പടം കണ്ട് പുറത്തിങ്ങുമ്പോള്‍ ആരെങ്കിലും ഓര്‍ത്താല്‍ തെറ്റ് പറയാന്‍ പറ്റില്ല. അത്രയ്ക്കധികം ഹൈപ്പായിരുന്നു ഗ്യാങ്സ്റ്ററിനെ ചൊല്ലി ആഷിക് അബുവും സംഘവും ഇറക്കിയത്. അധോലോകം പ്രമേയമാക്കി മലയാളത്തില്‍ നിരവധി ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും അവതരണത്തിലെ പുതുമ ഗ്യാങ്സ്റ്ററിന് അവകാശപ്പെടാം. നൈല ഉഷയും അപര്‍ണ ഗോപിനാഥും നായികയുമാണ് പ്രധാനപ്പെട്ട സ്ത്രീവേഷങ്ങളില്‍ എത്തുന്നത്.

 ശേഖര്‍ മേനോന്‍ ആണ് വില്ലന്‍ വേഷത്തിലെത്തുന്നത് ഒരു പുതുമയുള്ള കാഴ്ചയാണ്. ജോണ്‍ പോള്‍, ടിജി രവി, കുഞ്ചന്‍, ഹരീഷ് പേരടി, ദിലീഷ് പോത്തന്‍ എന്നിവരും മോശമില്ലാത്ത പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. മമ്മൂട്ടി എന്ന സൂപ്പര്‍താരത്തിന് പറ്റിയ മാസ് സീനുകള്‍ ഒഴിവാക്കി പ്രത്യേക തരത്തിലാണ് ആഷിക് അബു കഥ പറയുന്നത്. ക്യാമറയും ദീപക് ദേവിന്റെ സംഗീതവും മമ്മൂട്ടിയുടെ ഗെറ്റപ്പിലും ഗ്യാങ്സ്റ്ററിന് അഭിമാനിക്കാനുള്ള വകയുണ്ട്. യഥാര്‍ഥ തീവ്രവാദികള്‍ കമലഹാസന്റെ വിശ്വരൂപം കണ്ട് ചിരിക്കുന്നുണ്ടാകും എന്ന് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിട്ട ആഷിക് അബുവിന്റെ ഗ്യാങ്‌സ്റ്റര്‍ കണ്ട് യഥാര്‍ഥ അധോലോകക്കാര്‍ എന്തുചെയ്യും എന്ന ചോദ്യം വായനക്കാര്‍ക്ക് വിടുന്നു.

No comments:

Post a Comment