Wednesday, September 18, 2013

ഡീസല്‍ വില 19.39രൂപ കൂടി

തിരുവനന്തപുരം: ഡീസല്‍ വില കുറക്കണമെന്ന് ആവശ്യപ്പെട്ട് ചര്‍ച്ചയ്ക്ക് വരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എണ്ണക്കമ്പനികളുടെ വക രാജകീയ സ്വീകരണം. കെഎസ് ആര്‍ ടി സിക്കുള്ള ഒരു ലിറ്റര്‍ ഡീസലിന് 19.39 രൂപയാണ് കൂടുന്നത്. വര്‍ദ്ധനവോടെ കെ എസ് ആര്‍ ടി സി ഒരു ലിറ്റര്‍ എണ്ണയ്ക്ക് നല്‍കേണ്ട വില 73 രൂപ കവിയും. സബ്‌സിഡി പോകട്ടെ, പൊതുവിപണിയിലെ വിലയ്ക്ക് പോലും ആനവണ്ടിക്ക് എണ്ണ കിട്ടില്ല എന്നതാണ് ഏറെ രസകരം. പൊതുവിപണിയില്‍ ലിറ്ററിന് 55.81 രൂപയ്ക്ക് ഒരു ലിറ്റര്‍ ഡീസല്‍ കിട്ടുമെന്നിരിക്കെയാണ് കെ എസ് ആര്‍ ടി സി 73.26 രൂപയ്ക്ക് എണ്ണ വാങ്ങേണ്ടത്. കൂടുതല്‍ കൊടുക്കേണ്ട വില 18 രൂപയോളം.

വന്‍കിട ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി കൊടുക്കേണ്ടെന്ന സുപ്രീം കോടതി വിധിയാണ് ആനവണ്ടിക്ക് പണിയായത്. സ്വതവേ തന്നെ പ്രതിസന്ധിയുടെ പരാധീനതകള്‍ പേറുന്ന കെ എസ് ആര്‍ ടി സി വിലക്കയറ്റം കൂടി വന്നതോടെ ഇനിയെത്ര നാള്‍ വലിയും എന്ന ആശങ്കയിലാണ് ജനങ്ങള്‍. ഡീസല്‍ വിലക്കാര്യത്തില്‍ ഇരുട്ടടി കിട്ടിയ കെ എസ് ആര്‍ ടി സി രണ്ടായിരത്തോളം സര്‍വ്വീസുകളാണ് കഴിഞ്ഞ ദിവസം നിര്‍ത്തലാക്കിയത്. ലാഭകരമല്ലാത്തതും പ്രതിദിനം ഏഴായിരം രൂപയില്‍ താഴെമാത്രം കളക്ഷനുള്ളതുമായ സര്‍വ്വീസുകളാണ് നിര്‍്ത്തലാക്കിയത്.

 ഇവയില്‍ കൂടുതലും ഗ്രാമപ്രദേശങ്ങളിലേക്കുള്ള സര്‍വ്വീസുകളാണ്. നഷ്ടത്തിന്റെ കണക്ക് പറഞ്ഞ് സര്‍ക്കാര്‍ വണ്ടി സര്‍വ്വീസ് നിര്‍ത്തുന്നതോടെ ദുരിതത്തിലാകുന്നത് ഇവിടങ്ങളിലെ ജനങ്ങളാണ്. സര്‍ക്കാര്‍ പോലും വേണ്ടെന്ന് വെക്കുന്ന റൂട്ടുകളില്‍ എന്തായാലും പ്രൈവറ്റ് ബസ്സുകള്‍ സര്‍വ്വീസ് നടത്തുമെന്ന പ്രതീക്ഷയും വേണ്ട.

പൊതുജനത്തെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനങ്ങള്‍ എടുക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് മാത്രമാണ് തല്‍ക്കാലം ജനങ്ങള്‍ക്ക് ആശ്വസിക്കാനുള്ളത്. ഓരോ പ്രധാനവാര്‍ത്തയും വണ്‍ഇന്ത്യയിലൂടെ അറിയാം. ഇന്നു തന്നെ ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ.

No comments:

Post a Comment